30/06/2026
ഋതുമതി കല്യാണം: നവോത്ഥാന കേരളം വീണ്ടും പിന്നോട്ടോ?
അഡ്വ.കെ.ടി.വിനോദ്കുമാർ.
അമ്പത് വർഷം മുമ്പുള്ള ഒരു നാലുവയസ്സുകാരന്റെ ഓർമ്മയാണ്.
എന്റെ മൂത്ത സഹോദരിക്ക് ആദ്യ ആർത്തവം വന്നപ്പോൾ വീട്ടിൽ “തെരണ്ടുകല്യാണം” നടന്നു. ആർത്തവം വന്ന പെൺകുട്ടിയെ “തീണ്ടാരി” എന്ന് പറഞ്ഞ് മറ്റൊരു മുറിയിലേക്ക് മാറ്റിനിർത്തി. “തൊടരുത്” എന്ന് മുതിർന്നവർ പറഞ്ഞു.
നാലുവയസ്സുകാരനായ എനിക്ക് അത് മനസ്സിലായില്ല.
ഞാൻ എന്റെ പെങ്ങളെ ഓടിച്ചെന്ന് കെട്ടിപ്പിടിച്ചു. “എന്താണ് തൊട്ടാൽ ?” എന്ന് ചോദിച്ചു. എന്നെ തടഞ്ഞവരോട് ദേഷ്യപ്പെട്ടു.
ഇന്നും ആ രംഗം മനസ്സിലുണ്ട്.
എന്നാൽ പിന്നീട് എന്റെ രണ്ടാമത്തെ സഹോദരിക്ക് അത്തരം ചടങ്ങ് ഉണ്ടായില്ല. “തീണ്ടാരി” പറഞ്ഞ് മാറ്റിനിർത്തലും ഉണ്ടായില്ല. എന്റെ അമ്മ ഇടതുപക്ഷ ചിന്താഗതിക്കാരിയായിരുന്നു. ശ്രീനാരായണ ഗുരുവും കേരള നവോത്ഥാനവും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവും സമൂഹത്തിൽ സൃഷ്ടിച്ച മാറ്റങ്ങൾ അമ്മയുടെ ജീവിതത്തിൽ പ്രാവർത്തികമാക്കിയിരുന്നു. അതുകൊണ്ടുതന്നെ എന്റെ വീട്ടിൽ ആ അനാചാരം ആവർത്തിക്കപ്പെട്ടില്ല.
എന്നാൽ ഇന്ന്, അമ്പത് വർഷങ്ങൾക്കിപ്പുറം, ഞാൻ കാണുന്നത് എന്നെ അത്ഭുതപ്പെടുത്തുകയും ആശങ്കപ്പെടുത്തുകയും ചെയ്യുന്നു.
“തെരണ്ടുകല്യാണം” തിരികെ വന്നിരിക്കുന്നു.
പേര് മാത്രം മാറിയിരിക്കുന്നു. ഇപ്പോൾ അത് “ഋതുമതി കല്യാണം” ആണ്.
വീഡിയോ ഷൂട്ടുകൾ… ഫോട്ടോഷൂട്ടുകൾ… സ്റ്റേജ് അലങ്കാരങ്ങൾ… റീൽസ്… സോഷ്യൽ മീഡിയ ആഘോഷങ്ങൾ…
ഒരുകാലത്ത് നവോത്ഥാന കേരളം പിന്നിലേക്കു തള്ളിയ ആചാരങ്ങൾ ഇന്ന് “കൾച്ചർ”, “ട്രഡിഷൻ”, “ഫാമിലി സെലിബ്രേഷൻ” എന്ന പേരിൽ വീണ്ടും വിപണനം ചെയ്യപ്പെടുകയാണ്.
ആർത്തവം ആഘോഷിക്കുകയാണോ?
അതോ സ്ത്രീയുടെ ശരീരത്തെ വീണ്ടും ആചാരങ്ങളുടെയും വിശുദ്ധി-അശുദ്ധി സങ്കൽപ്പങ്ങളുടെയും ചട്ടക്കൂടിലേക്ക് തിരികെ കൊണ്ടുപോകുകയാണോ?
ആർത്തവം ഒരു ജൈവിക പ്രക്രിയയാണ്. അതിന് ആഘോഷവേദിയോ ആചാരമോ മതപരമായ മുദ്രയോ ആവശ്യമില്ല. അതിനെക്കുറിച്ചുള്ള ശാസ്ത്രീയ ബോധമാണ് വേണ്ടത്; പെൺകുട്ടിക്ക് ആത്മവിശ്വാസവും ആരോഗ്യവിദ്യാഭ്യാസവും നൽകുകയാണ് വേണ്ടത്.
ഇവിടെയാണ് ഒരു വലിയ രാഷ്ട്രീയ ചോദ്യം ഉയരുന്നത്.
സമീപകാല ഇന്ത്യയിൽ പരമ്പരാഗത മതാചാരങ്ങളെ സാമൂഹിക ജീവിതത്തിന്റെ കേന്ദ്രത്തിലേക്ക് തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങൾ ശക്തമായിട്ടുണ്ട്. ചരിത്രത്തിൽ ചോദ്യം ചെയ്യപ്പെട്ട പല ആചാരങ്ങളും പുതിയ ഭാഷയിലും പുതിയ രീതിയിലും വീണ്ടും അവതരിപ്പിക്കപ്പെടുന്നു. സാംസ്കാരിക ദേശീയതയുടെ രാഷ്ട്രീയത്തോടൊപ്പം ഇത്തരം പ്രവണതകൾ വളരുന്നതായി കാണാൻ കഴിയും.
കേരളം അതിൽ നിന്ന് പൂർണമായും മുക്തമല്ല.
ഒരിക്കൽ നവോത്ഥാനത്തിന്റെ സ്വാധീനത്തിൽ അപ്രത്യക്ഷമായ പല ആചാരങ്ങളും ഇന്ന് സോഷ്യൽ മീഡിയയുടെ സഹായത്തോടെ വീണ്ടും ജനപ്രിയമാകുന്നു. അനാചാരത്തെ ആചാരമാക്കുകയും, ആചാരത്തെ ആഘോഷമാക്കുകയും, ആഘോഷത്തെ അഭിമാനമാക്കുകയും ചെയ്യുന്ന ഒരു സാംസ്കാരിക രാഷ്ട്രീയം നിശ്ശബ്ദമായി പ്രവർത്തിക്കുന്നുണ്ടോ എന്ന ചോദ്യം ഉയർത്തേണ്ട സമയമാണിത്.
ഇതിലേറെ വേദനിപ്പിക്കുന്നത് മറ്റൊന്നാണ്.
ശ്രീനാരായണ ഗുരുവിന്റെ നവോത്ഥാനവും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സാമൂഹിക പരിഷ്കരണവും പാരമ്പര്യമായി അവകാശപ്പെടുന്ന രാഷ്ട്രീയ കുടുംബങ്ങളിൽ പോലും ഇത്തരം ചടങ്ങുകൾ ആഘോഷിക്കപ്പെടുന്നത് കാണുന്നു. ഇത് വ്യക്തികളുടെ സ്വകാര്യ വിശ്വാസത്തിന്റെ പ്രശ്നം മാത്രമല്ല; പുരോഗമന പ്രസ്ഥാനങ്ങളുടെ സാംസ്കാരിക ഇടപെടൽ ദുർബലമായതിന്റെ ലക്ഷണവുമാണ്.
രാഷ്ട്രീയത്തിൽ പുരോഗമന മുദ്രാവാക്യങ്ങൾ മുഴക്കിയാൽ മാത്രം മതിയാകില്ല. വീടിനുള്ളിലും സമൂഹത്തിനുള്ളിലും നവോത്ഥാന മൂല്യങ്ങൾ നിലനിൽക്കണം.
ഒരിക്കൽ അനാചാരമെന്ന് പറഞ്ഞ് ഉപേക്ഷിച്ചതിനെ ഇന്ന് “ഇത് ഒരു കുടുംബാഘോഷം മാത്രമാണ്” എന്ന് പറഞ്ഞ് ന്യായീകരിച്ചാൽ, ചരിത്രം പിന്നോട്ടാണ് നടക്കുക.
കേരള നവോത്ഥാനം നമുക്ക് പഠിപ്പിച്ചത് മനുഷ്യനെ മനുഷ്യനായി കാണാനാണ്. സ്ത്രീയെ അശുദ്ധിയുടെ പ്രതീകമായി കാണരുതെന്നാണ്. ആർത്തവം ലജ്ജയുടെ വിഷയമല്ലെന്നും ആചാരത്തിന്റെ വിഷയമല്ലെന്നും അത് ജീവിതത്തിന്റെ സ്വാഭാവിക ജൈവിക ഘട്ടമാണെന്നും മനസ്സിലാക്കാനാണ്.
ആ പാഠം മറന്നാൽ, ചടങ്ങിന്റെ പേര് മാറിയാലും അനാചാരം മാറില്ല.
നവോത്ഥാന കേരളത്തിന്റെ വഴിയിലൂടെയാണോ നാം മുന്നോട്ട് പോകേണ്ടത്?
അതോ, അലങ്കാരപ്പന്തലും റീലുകളും ചേർത്ത് പഴയ അനാചാരങ്ങളെ പുതിയ പേരിൽ തിരിച്ചുകൊണ്ടുവരുന്ന വഴിയിലൂടെയോ? എന്ന് തീരുമാനിക്കേണ്ടസമയം ആണിത്.