31/08/2026
വിശ്വാസി സമൂഹത്തിന്റെ ആചാര മര്യാദകൾക്ക് നേരെ കപട പുരോഗമനത്തിന്റെ ക്ലാസെടുക്കാൻ വരുന്ന പാർട്ടി നേതാക്കളുടെ ഇരട്ടത്താപ്പും ആശയപരമായ ദാരിദ്ര്യവും തികച്ചും പരിഹാസ്യമാണ്. ജനാധിപത്യ രാജ്യത്ത് ഓരോ പൗരനും സമൂഹങ്ങൾക്കും സ്വന്തം വിശ്വാസമനുസരിച്ച് ജീവിക്കാനും അത് ആചരിക്കാനും ഭരണഘടന പൂർണ്ണമായ സുരക്ഷിതത്വവും അവകാശവും ഉറപ്പുനൽകുന്നുണ്ട്. ഭരണഘടനാപരമായ ഈ അവകാശം ഉണ്ടായിരിക്കെ, വിശ്വാസികളുടെ മൗലികമായ പ്രമാണങ്ങളിലേക്കോ മതനിയമങ്ങളിലേക്കോ അതിന്റെ നേതാക്കളിലേക്കോ അധിക്ഷേപപരമായ പരാമർശങ്ങൾ നടത്തി അപഹസിക്കുന്നത് പുരോഗമന സമൂഹത്തിന് ഒട്ടും യോജിച്ചതല്ല.
മാനവികതയുടെയും ജീവിതചര്യയുടെയും സമ്പൂർണ്ണവും സമഗ്രവുമായ വ്യവസ്ഥയാണ് ഇസ്ലാം. വ്യക്തിജീവിതത്തിലും കുടുംബത്തിലും സമൂഹത്തിലും പുലർത്തേണ്ട സുചിന്തിതമായ നിയമങ്ങൾ അതിനുണ്ട്. തിരുനബിയുടെ നൂറ്റാണ്ട് അന്ധകാരത്തിന്റെയോ പിന്തിരിപ്പൻ ചിന്തകളുടെയോ കാലമല്ല. സ്ത്രീക്ക് ആദരവും സ്വത്തവകാശവും അഭിമാനത്തോടെ ജീവിക്കാനുള്ള അവസരവും നൽകി, ലോകത്തിനാകെ മാതൃകയായ മഹത്തായ മൂല്യങ്ങൾ ഉയർന്നുവന്ന സുവർണ്ണ കാലഘട്ടമാണത്. ചരിത്രത്തിൽ ലോകത്തിന് മുന്നിൽ സമത്വത്തിന്റെയും നീതിയുടെയും ഉത്തമ മാതൃകകൾ സൃഷ്ടിക്കപ്പെട്ട ആ കാലത്തെ അപമാനിക്കാൻ ശ്രമിക്കുന്നത് ചരിത്രാവബോധങ്ങളുടെ തികഞ്ഞ അജ്ഞത കൂടിയാണ്.
മുതലാളിത്ത ചന്തകളിൽ സ്ത്രീശരീരത്തെ കേവലം ഉപഭോഗവസ്തുവായി പ്രദർശിപ്പിക്കുന്ന കമ്പോള സംസ്കാരത്തിന് കുടപിടിക്കുന്നവരാണ്, ഇസ്ലാമിക നിയമങ്ങൾ സ്ത്രീക്ക് നൽകുന്ന സുരക്ഷയെയും ആദരവിനെയും അനാചാരമെന്ന് മുദ്രകുത്താൻ തുനിയുന്നത്. സ്ത്രീയെ കേവലം പ്രദർശന വസ്തുവാക്കാതെ, അവളുടെ അന്തസ്സും സുരക്ഷിതത്വവും കുടുംബ ഭദ്രതയും ഉറപ്പാക്കാനാണ് ഇസ്ലാം വസ്ത്രധാരണത്തിലും പൊതുരംഗത്തും വ്യക്തമായ അതിർവരമ്പുകൾ നിശ്ചയിച്ചിട്ടുള്ളത്. കുടുംബത്തിന്റെ ആഭ്യന്തര ഭദ്രതയ്ക്കും സമൂഹത്തിൻറെ നിയതമായ വളർച്ചയ്ക്കും പ്രാധാന്യം നൽകുന്ന ഈ പ്രവാചക അധ്യാപനങ്ങളെ പുരോഗമനത്തിന്റെ പേരിൽ അധിക്ഷേപിക്കാൻ മുതിരുന്നത് പൊതു സമൂഹത്തോടുള്ള നീതികേടാണ്.
മതത്തെയും വിശ്വാസികളെയും തങ്ങളുടെ ഹിതങ്ങൾക്കനുസരിച്ച് വളച്ചെടുക്കാൻ ശ്രമിക്കുകയും കഴിയാതെ വരുമ്പോൾ
തരാതരം പോലെ ആക്ഷേപിക്കുകയും ചെയ്യുന്ന ഈ രാഷ്ട്രീയ നാടകം പാർട്ടികൾ അവസാനിപ്പിക്കണം. ലോകമെമ്പാടും പരാജയപ്പെട്ട് ചരിത്രത്തിന്റെ ചവറ്റുകുട്ടയിലേക്ക് തള്ളപ്പെട്ട
പ്രത്യയശാസ്ത്രത്തിന്റെ വക്താക്കൾ വിശ്വാസികളുടെ ആഭ്യന്തര കാര്യത്തിൽ ഇടപെടാൻ വരേണ്ടതില്ല. അത് ബാക്കി കൂടി ഇല്ലാതാക്കാനേ ഉപകരിക്കൂ.
SYS Kerala